Friday 28 September 2012

സീരിയല്‍

ഓര്‍മ വെച്ച കാലത്ത് ടി.വി എന്നാല്‍ ദൂരദര്‍ശന്‍ ആരുന്നു. രാവിലെ മുതല്‍ വൈകുന്ന വരെ ഹിന്ദി പരിപാടികള്‍, അത് കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുന്ന മലയാളം പരിപാടികള്‍. എന്തരോ എന്തോ. അന്ന് ഹിന്ദിയില്‍ കുറേ സീരിയല്‍ ഉണ്ടായിരുന്നു, പുരാണവും, ഐതിഹാസികവും പിന്നെ സ്ഥിരം അമ്മായിയമ്മ പോരും. എല്ലാം ഹിന്ദിമയം ആയതുകൊണ്ട് ഞങ്ങള്‍ പിള്ളേര്‍ക്ക് ഒരു ചുക്കും മനസിലാവില്ല, എന്നാലും ഇരുന്നു രാമായണവും മഹാഭാരതവും ചന്ദ്രകാന്തയും ഒക്കെ കാണുമായിരുന്നു. പരസ്യം ആകുമ്പോള്‍ അച്ഛനോടും അമ്മയോടും ചോദിച്ചു അത് വരെ നടന്നത് എന്താണെന്ന് മനസിലാക്കും. അത് കൊണ്ട് ഒരു ഗുണമുണ്ടായി..ഹിന്ദി തോട തോട മാലൂം ഹേ എന്ന് പറയാന്‍ പഠിച്ചു. പിന്നീട് ഈ സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു കണ്ടു, അപ്പോളും മലയാളത്തിന്‍റെ സ്വന്തം സീരിയലുകള്‍ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല.

അവസാനം ഏതോ കുറേ മലയാളികള്‍ സീരിയല്‍ പിടിക്കാന്‍ തീരുമാനിച്ചു, ആരാ ഏതാ എന്നൊന്നും ഓര്‍മയില്ല. ഓര്‍മയുള്ളത് ഒരാളെ മാത്രം. മധു മോഹന്‍. സീരിയലുകളിലെ ബാലചന്ദ്ര മേനോന്‍. രചന, സംവിധാനം, അഭിനയം മുതല്‍ തന്നെകൊണ്ട് ചെയ്യാവുന്ന എല്ലാം ഭംഗിയായി ചെയ്ത ഒരു കലാപ്രേമി. അന്നൊക്കെ സീരിയല്‍ തുടങ്ങുമ്പോള്‍ ഒരു പാട്ട് കാണും, പേരെല്ലാം എഴുതിക്കാണിക്കും, പിന്നെ സീരിയല്‍ തുടങ്ങും. ഹിന്ദി സീരിയലും ഇതേ പോലെ തന്നെ. അന്നത്തെ പ്രത്യേകത എന്തെന്നാല്‍ മെഗാസീരിയല്‍ എന്നൊരു സാധനം ഇല്ലായിരുന്നു, വെറും 14 ഭാഗങ്ങള്‍ മാത്രം ഉള്ള ഒരു ചെറിയ സംരംഭം ആയിരുന്നു അവ.

കാലം മാറി, അതിനനുസരിച്ച് സീരിയലുകളുടെ നീളം കൂടാന്‍ തുടങ്ങി,28 ഭാഗങ്ങള്‍ ആയി പിന്നെ രചിച്ചവര്‍ക്ക് പോലും എണ്ണാന്‍ പറ്റാത്തെയത്ര ഭാഗങ്ങള്‍ ആയി. പ്രേക്ഷകരെ പിടിച്ച് ഇരുത്തണം എന്ന ഉദ്ദേശം മാത്രമായി മലയാളം സീരിയലുകള്‍ക്ക്. ഇത് കാണുന്നത് കൂടുതലും സ്ത്രീകള്‍ ആയതുകൊണ്ട് അമ്മായിയമ്മപോര്‍, അമ്മയും മകളും തമ്മിലടി മുതലായ  കണ്ണീരൊഴുക്കാന്‍ പറ്റിയ വിഷയങ്ങള്‍ അവര്‍ കൊണ്ടുവന്നു. ആദ്യകാലത്തെ മെലിഞ്ഞ നായികമാര്‍ ഇന്നത്തെകാലത്ത് വീര്‍ത്തു വീപ്പക്കുറ്റി പോലെ ആയിട്ടും നായിക തന്നെ. കലികാലം. പട്ടിണിയും പരിവട്ടവും കണ്ണീരും അടിയും പിടിയും മാത്രമായി മലയാളം സീരിയല്‍.

ഹിന്ദിക്കാര്‍ക്ക് കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി അമ്മായിയമ്മ പോരും, കണ്ണീരും  മാത്രമായാല്‍ പ്രേക്ഷകരെ കിട്ടില്ലാ എന്ന്.. അതോടെ അവര്‍ ചുവടു മാറ്റി. ഏകതാ കപൂര്‍ മഹാഭാരതം റീ മെയിക്ക് ചെയ്തു. 300 എന്ന ഇംഗ്ലീഷ് പടം കണ്ടിട്ടായിരിക്കും, അതിലെ എല്ലാ ആണുങ്ങള്‍ക്കും സിക്സ് പായ്ക്ക് ആയിരുന്നു. 30  വയസ്  തോന്നുന്ന പെണ്ണ് കുന്തീ ദേവിയായിട്ടും 24 തോന്നിക്കുന്ന  സിക്സ് പാക്കന്മാര്‍ പാണ്ടവരായിട്ടും. അതും കുറച്ചുനാള്‍ ഓടി, പിന്നെ കിതച്ചു നിന്നു. പയ്യെ പയ്യെ ഹിന്ദിയില്‍ തുടക്കത്തിലുള്ള പാട്ട് ഒഴിവാക്കി, പരസ്യങ്ങള്‍ കുറച്ചു, ഒഴുക്കുള്ള കഥ പറയാന്‍ തുടങ്ങി. അതോടെ പ്രേക്ഷകര്‍ വീണ്ടും സീരിയല്‍ കാണാനും തുടങ്ങി. അതെ സമയം മലയാളത്തില്‍ പഴയ പടി തന്നെ, പ്രേക്ഷകരെ കരയിപ്പിച്ചു ഇരുത്തുക എന്നാ ലക്ഷ്യം മാത്രം. അമ്മയ്ക്ക് മകളെ അറിയില്ല, അച്ഛന് മകനെ അറിയില്ല, അച്ഛന് രണ്ടു ഭാര്യമാര്‍, അവര്‍ തമ്മിലടി അങ്ങനെ അങ്ങനെ പോകുന്നു. എന്നിട്ടും കേരളത്തിലെ വനിതകള്‍ ഇതൊക്കെ കാണാനായി ഇരിക്കുന്നു.


ഹിന്ദിയില്‍ ഇപ്പോള്‍ കോട്ടും സ്യൂട്ടും  ഇട്ട നായകന്മാരും സിംപ്ലത്തികളായ നായികമാരും ആണ്. കോട്ടും സ്യൂട്ടും ഒന്നും വേണ്ട, അല്പം കാതലുള്ള കഥ ഉള്ള ഒരു മലയാളം സീരിയല്‍ ഇനി ഉണ്ടാവുമോ എന്തോ?. ഒരുപാട് പേരുടെ സാമ്പത്തിക സ്ത്രോധാസ്സാണ് സീരിയല്‍ രംഗം, അവര്‍ തന്നെ കുഴി തൊണ്ടാതെ, നല്ല വിഷയങ്ങളുമായി എത്തും എന്ന് നമള്‍ക്ക് പ്രതീക്ഷിക്കാം.

വാല്‍ക്കഷണം: സന്തോഷ്‌ പണ്ടിതിനെ പോലെ ആരെങ്കിലും ഒക്കെ വന്നു കഥാദാരിദ്ര്യം അനുഭവിക്കുന്ന മലയാള സീരിയലിനെ രക്ഷിക്കും എന്ന് വിചാരിക്കാം. പൊട്ടി പൊളിഞ്ഞു കൊണ്ടിരുന്ന മലയാള സിനിമയ്ക്ക് ഇങ്ങനെയും ഒരു പടം പിടിക്കാം എന്ന് പഠിപ്പിച്ചു കൊടുത്തത് സന്തോഷ്‌ ആയിരുന്നല്ലോ..  

No comments:

Post a Comment